Sunday, December 5, 2010

"അമ്മേ..."


വിസ്മയം കൈക്കൊണ്ട വിസ്‌തൃതപ്രപഞ്ചത്തിന്റെ പ്രഭാങ്കുരത്തില്‍, അന്നൊരു പ്രഭാതത്തില്‍, പുതിയൊരു പിറവിയുടെ മറ്റൊരു കരച്ചില്‍. ജീവോല്‍പ്പത്തിയുടെ അനര്‍ഘനിമിഷത്തെ ആ കുഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ ഉല്‍ഘോഷിച്ചപ്പോള്‍, വാരിപ്പുണര്‍ന്ന്‌ മാറിലമര്‍ത്തി സ്വാഗതമരുളാന്‍ ആര്‍ത്തി യോടെ നീട്ടിയ അമ്മയുടെ കൈകള്‍. ആ കൈകളിലമര്‍ന്ന്‌ ദുഃഖമറിയാതെ വളര്‍ന്നു. അമ്മയുടെ ഭൌതികപിണ്ഡം ദീപ്‌താഗ്നിജ്വാലയില്‍ ലയിച്ചു കഴിഞ്ഞുവെങ്കിലും ഒരു യുഗത്തിന്റെ സവിശേഷത പറഞ്ഞുതീരാതെ ബാക്കി നില്‍ക്കുന്നു. മായികമായ ചലനങ്ങള്‍ എന്നിലുയര്‍ത്തിയ മിത്ഥ്യാബോധം സൃഷ്ടിച്ച ഇരുട്ടിന്റെ മറ നീക്കാനായി എന്റെ ഹൃദയത്തില്‍ അങ്ങ്‌ വാത്സല്യപൂര്‍വ്വം കൊളുത്തിയ, ഒരിക്കലും അണയാത്ത, കാരുണ്യദീപത്തിനു മുമ്പില്‍ കുമ്പിട്ടു, എത്ര വിളിച്ചിട്ടും മതിവരാതെ കൈ നീട്ടി വിളിക്കുന്നൂ, വീണ്ടും ഈ മകന്‍: "അമ്മേ..."
എല്ലാ അഹന്തകളും ഇന്ന്‌ അടങ്ങി.... പണ്ട്‌ ആ കൈകള്‍ താരാട്ടുപാടിയാട്ടിയ തൊട്ടിലില്‍, മുലപ്പാല്‍ തികട്ടി കുതിര്‍ന്ന ചുണ്ടാല്‍ വിരലൂമ്പി കാലിട്ടടിച്ചു കിടന്ന ഉണ്ണിക്കിടാവിനെപ്പോലെ തന്നെ നിലയ്ക്കാത്ത ഓര്‍മ്മകളില്‍ തൂങ്ങുന്ന ഊഞ്ഞാലില്‍, വാരിപ്പുണരാനായി ചിരിച്ചു കൈനീട്ടി ജന്‍മങ്ങള്‍ക്കപ്പുറത്തുനിന്നും എത്താവുന്ന അമ്മയേയും കാത്ത്‌ എന്നും, ഇന്നും....