Sunday, December 5, 2010

പൊട്ടന്‍ ചന്തു

ണ്ടാല്‍ പാവം തോന്നും. ചെവി നല്ലപോലെ കേള്‍ക്കും. പറയുന്നതൊക്കെ മനസ്സിലാകുകയും ചെയ്യും. നാക്കുമാത്രം ഇളക്കിക്കൂടാ. മനുഷ്യന്‌ വലുത്‌ ആശയല്ലേ? നാക്ക്‌ വളയാത്ത മകനെ

പിച്ചാത്തിക്കണ്ണന്‍ എഴുത്തിന്‌വിട്ടു!

ഒന്നാം തരത്തില്‍ മററു കുട്ടികളുടെകൂടെ തറയിലിരുത്തി ഹരിശ്രീ എഴുതിക്കാന്‍ രൈരുമാസ്‌ററര്‍ അടുത്തു ചെന്നപ്പോള്‍ തിരിഞ്ഞിരുന്നുകളഞ്ഞു. അന്നുതൊട്ട്‌ തുടങ്ങിയതാണ്‌ ജീവിതത്തിനു നേരെ യുള്ള ഈ പുറംതിരിഞ്ഞിരുത്തം.



ബീഡി തെറുപ്പിനുള്ള ഇല വെട്ടിക്കൊടുക്കാന്‍വേണ്ടി ബീഡിക്കാരന്‍ കലന്തന്റെ പീടികയില്‍ പറഞ്ഞയച്ചപ്പോഴും വാണ്യന്‍ കറുവന്റെ നെയ്ത്തുപുരയില്‍ നല്ലിചുററാന്‍ വിട്ടപ്പോഴും ഉണ്ടായത്‌ അതേ തിരിഞ്ഞിരുത്തം തന്നെയായിരുന്നു.

"കരേ നിക്കാ‌ന്‍ ഇഷ്ടേല്ലെങ്കി കടലിപ്പോയി നയിക്കട്ട്‌."

കോറുവന്‍ ‍ചാമുവിന്റെ ഏഴുകള്ളികളുള്ള പഴയ മാവോടത്തില്‍ വെള്ളം കോരാന്‍വേണ്ടി വിടാമെന്ന്‌ കണ്ണപ്പന്‍ വാക്കുകൊടുത്തു. കടപ്പുറച്ചിട്ടയനുസരിച്ചുള്ള പതിവുകര്‍മ്മങ്ങളോടെ തല ക്കുടയും കടലിലിടുന്ന കുപ്പായവും ഇടുവിപ്പിച്ച്‌ ചള്ളേപ്പള്ളയില്‍ നിന്നിറക്കുന്ന മാവോടത്തിന്റെ കള്ളിയിലിരുത്തി."

ഈ ക്ലാവ്നോക്കി(1) ഉന്തിക്കോ മക്കളേ..." ഗോയ്ന്നന്‍ തലാളി(2)യുടെ നിര്‍ദ്ദേശപ്പടി ഓടം വെള്ളത്തി ലേക്ക്‌ തള്ളി. അഞ്ചെട്ടു വാര നീങ്ങിയപ്പോഴേക്കും ഓടക്കള്ളിയില്‍നിന്ന്‌ പൊട്ടന്‍ ചിററാക്കൊ ഞ്ചനെപ്പോലെ മുട്ടോളംവെള്ളത്തിലേക്ക്‌ എടുത്തുചാടി. തലക്കുട വലിച്ചെറിഞ്ഞു കൊണ്ടുള്ള മരണപ്പാച്ചല്‍! തിരിഞ്ഞുനോക്കിയത്‌ അമ്മായിത്തോട്‌ കടന്നിട്ടാണ്‌.

"വിരിച്ചേടത്ത്‌ കെടക്കാത്ത ഇവന്‍ വെറുംപൊട്ടനല്ല, ചട്ടനും(3)കൂടിയാ."

കണ്ണപ്പന്‌ ദേഷ്യംവന്നു. "ന്താ, ചെക്കന്‌ മനസ്സിലാക്കാന്‌‍ള്ള പ്രായം പോരാണ്ടാ? പെണ്ണ്‌‍കെട്ടീനെങ്കി പത്ത്‌ മക്കളെണ്ടാക്കാന്‍ള്ള പ്രായോം, ത്രാണിയൂണ്ട്‌."

"നിങ്ങള്‌ ആ മിണ്ടാപ്പ്രാണീന ഇട്ടിങ്ങന പ്രാകല്ല!" പാറുത്തള്ള പതിയാരോട്‌(4) കേണു."

പടച്ചോനിനി പൊറുക്കണ്ട. പടച്ചോന്‍ കാട്ട്യ ചതീല്‌ പടച്ചോനോട്‌ നമ്മക്ക്‌ പൊറുക്കാവ്വോ...?"

"എന്തിനാ നീങ്ങ പടച്ചോനെ മോളിക്കേറണേ? നട്ടതെല്ലം അങ്ങ്‌ പൊടിക്ക്വോ...?"

മറുപടി പറയാതെ കണ്ണുരുട്ടി ഒന്ന്‌ നോക്കുകമാത്രം ചെയ്‌ത്‌ കണ്ണപ്പന്‍ നടന്നു. ആണായിട്ട്‌ ഒററയേ കായ്ച്ചുള്ളു. അതും പേട്‌! ആരോടു പറയാന്‍?

തന്റെ കാലം കഴിയുന്നതുവരെ എല്ലാവരുടേയും അണ്ണാക്കില്‍ ഇരയെത്തും. പിന്നീടങ്ങോട്ടോ?ചന്തുവിന്ന്‌ അച്ഛനെ ഒട്ടും ഇഷ്ടമല്ല. ലോകത്തിലാരോടെങ്കിലും വെറുപ്പുണ്ടെങ്കില്‍ കണ്ണപ്പനെന്ന സ്വന്തം അച്ഛനോടാണ്‌. കൂറുണ്ടെങ്കില്‍ തള്ളയോടും പെങ്ങളോടും മാത്രം.

വരട്ടുചൊറി പിടിച്ചു കരക്കടിഞ്ഞ കടല്‍ച്ചൊറിപോലെ ആര്‍ക്കും വേണ്ടാതെ ഉമ്മറപ്പടിയിലും ഇറയത്തുമായി ചൊറിമാന്തിക്കഴിഞ്ഞപ്പോള്‍ ഒലിച്ചുകൊണ്ടിരുന്ന നീര്‌ ചന്തമരത്തിന്റെ പഴുത്ത ഇലകൊണ്ട്‌ ഒപ്പിയൊപ്പി ഒട്ടിച്ചേര്‍ന്നിരിക്കാറുള്ള അമ്മയോട്‌ കൂറില്ലാതിരിക്കുമോ? കലികയറിയ അച്ഛന്‍ ഓലക്കുത്തില്‍നിന്നും തിരണ്ടിവാലെടുത്ത്‌ വീശിയപ്പോള്‍ തന്റെ മുമ്പില്‍ ചാടിവീണ്‌ ആ അടി ഏറ്റുവാങ്ങിയ അനുജത്തിയുടെ പുറത്ത്‌ ഇന്നും ഒരു വരയുണ്ട്‌. കാലത്തിനെന്നല്ല ജന്‍മാ ന്തരങ്ങള്‍ക്കും മായ്ക്കാനാവാത്ത ആ കറുത്തവര ചന്ത്വേട്ടനുവേണ്ടി ചാര്‍ത്തി വാങ്ങിയ അനുജ ത്തിയോടും എങ്ങിനെ കൂറില്ലാതിരിക്കും?

അന്ന്‌ ഉണങ്ങിയ തിരണ്ടിവാല്‍ മൂളിക്കൊണ്ട്‌ പുറത്തു പതിഞ്ഞപ്പോള്‍ അതിന്റെ നീററലില്‍ ശങ്കരി പുളയുന്നതുകണ്ട്‌ നിലകിട്ടാതെ അച്ഛന്റെ നേര്‍ക്ക്‌ അരിശത്തോടെ കയ്യോങ്ങി. അരുതെന്ന്‌ പെററതള്ള വിലക്കിയതു കൊണ്ടുമാത്രം കൈവലിച്ചു.

"ആരാണ്ടോ നട്ടുപിടിപ്പിച്ച തെങ്ങില്‌ ആരെങ്കിലും കയറെടുത്തു കെട്ട്യെന്നുവെച്ച്‌ ഇപ്പൊട്ടന്‍ചെക്ക നെന്തു ചേതം?" അച്ഛന്‍ ശകാരിക്കും.

അമ്മ സഹായത്തിനെത്തും: "ചെക്കന്‌ പുത്തികെട്ടിററുംപോയി. പുത്തീള്ള ഇന്നായിന്റെമക്കക്ക്‌ ന്താ ഒതിയാര്‍ക്കത്തിലിരുന്നൂടെ? പ്രാന്തില്ലാത്തോന്‌ പ്രാന്താക്ക്ന്ന വര്‍ഗ്ഗങ്ങള്‌."

കടപ്പുറത്തെ തെങ്ങിന്റെ തടിയില്‍ കുട്ടികള്‍ വെറുതെ കയറുകൊണ്ട്‌ കെട്ടും. ചന്തുവിനത്‌ ഇഷ്ട മല്ല. കെട്ടിയ ആളെ കയ്യോടെ കിട്ടിയെങ്കില്‍ ആദ്യം ഒരു ചുട്ട അടി പാസ്സാക്കും. എന്നിട്ട്‌ നേരെ പുര യിലേക്കോടും. കയ്യാലപ്പുരയില്‍ തൂക്കിയിട്ട ഏണിയുമായി തിരിച്ചുവരേണ്ട താമസം മാത്രം, ഏണി വെച്ച്‌ കുത്തനെ ഒരു കയററമാണ്‌. തെങ്ങിന്‍മേല്‍ കെട്ടിയ കയര്‍ അഴിച്ചിട്ട്‌ പിന്നെ കാര്യം.

നയ്പ്പിന്‌ അച്ഛന്‍ കയറിപ്പോകാറുള്ള മൊയ്‌ററി മൊയലാളിയുടെ കരയ്ക്ക്‌ കയററിയിട്ട ഓടത്തില്‍ കയറിക്കളിക്കാന്‍ ആര്‍ക്കും അവകാശമില്ല. കയറിയവന്‌ ചുട്ട അടി.

അമ്മയുടേയും തന്റേയും ഉടുതുണി സൂക്ഷിച്ചുവെക്കുന്ന മരപ്പെട്ടി അമ്മയൊഴിച്ച്‌ ആരെങ്കിലും തുറന്നാല്‍ കളി കാര്യം. തന്റെ ചുമലിലും പുറത്തും കയറിക്കളിച്ചു വളര്‍ന്ന അനുജത്തിയെ തൊട്ട്‌ ആരെങ്കിലും കളിച്ചാല്‍ചോരക്കളി. അവളിലുള്ള അവകാശം വെറും രണ്ടുപേര്‍ക്കേ ഉള്ളൂ എന്ന മട്ടിലാണ്‌ പെരുമാററം.

അവള്‍ തന്റേതാണ്‌; അമ്മയുടേതാണ്‌.

ഇന്നും നല്ല ഓര്‍മ്മയുണ്ട്‌. അമ്മായിത്തോടിന്റെ തിണ്ടില്‍ ബരിസത്ത്‌(5) തിണ്ടടര്‍ത്തിക്കളിക്കുകയാ യിരുന്നു. "ചന്ത്വേട്ടാ, ഞണ്ട്‌. മഞ്ഞക്കൊര്‍ക്കന്‍ ഞണ്ട്‌." അവള്‍ ചൂണ്ടിക്കാട്ടി. മാളത്തിലേക്ക്‌ പിന് ‍മാറാനൊരുങ്ങിക്കഴിഞ്ഞ ഉഗ്രന്‍ ഞണ്ടിന്റെ കാലുകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്‌ തിണ്ടുവിട്ടോടിയ പ്പോള്‍ കൊറുങ്ങയില്‍ കുടുങ്ങിയ ചുള്ളിവിരല്‍ ഇറുങ്ങി. "ബേ...ബേ...ബേ..." വാക്കു പുറത്തു വരാതെ നിലവിളിച്ചപ്പോള്‍ വിരലില്‍ കടിച്ചുതൂങ്ങിയ ഞണ്ടിനെ പിടിച്ചുമാററാന്‍ ഓടിത്തുടങ്ങിയ പെങ്ങള്‍ കാല്‍ക്കീഴിലെ തിണ്ടിന്റെ പിളര്‍പ്പ്‌ ശ്രദ്ധിച്ചില്ല. തിണ്ടടര്‍ന്നു. മുഖംകുത്തി വീഴുകയും ചെയ്‌തു. സര്‍വ്വ കരുത്തും ശേഖരിച്ചു കൈക്കു കടന്നുപിടിച്ചു, ഊക്കോടെ പിന്നോട്ടുവലിച്ചു.

അമ്മായിത്തോടിന്റെ ശക്‌തിയുള്ള ഒഴുക്കില്‍ പെട്ട്‌ ചുഴിയുടെ കയത്തില്‍ അന്ന്‌ മറഞ്ഞുപോകു മായിരുന്ന ഒമ്പതുവയസ്സുകാരിയായ പെണ്‍കുട്ടി ഇന്ന്‌ ഇരുപത്തിനാലുവയസ്സായ ഒരു പെണ്ണത്തി(6)യായി പുരമുട്ടിനില്‍ക്കുന്നു.

കോന്ത്രന്‍പല്ലന്‍ മുത്തപ്പന്‍ദാമുവിന്ന്‌ വേണ്ടി ശങ്കരിയെ അന്വേഷിച്ചതാണ്‌. കറുത്ത്‌ കുറിയവനാ ണെങ്കിലും നല്ല ചീമനക്കാരന്‍(7). പൊന്നിന്‍നൂല്‌ കെട്ടിക്കൊടുക്കാന്‍ പ്രാപ്‌തിയില്ലെങ്കിലും പെണ്ണ്‌ പട്ടിണിക്കായിപ്പോകില്ല.

തണ്ടിട്ട്‌താങ്ങീട്ടും ശങ്കരി മറുത്തുതന്നെ പറഞ്ഞു. കാക്കത്തിരണ്ടിയുടെ കൂടെ വെള്ളാവോലി ഇണ ചേരുമോ?

പാറുവമ്മ കയര്‍ക്കാതിരുന്നില്ല. "എടീ! നിന്നെ മൊഞ്ചിന്‌ പററ്യ ഒര്‌‍ത്തനേന്തേടി ഏടപ്പോകും? നിന്റച്ഛന്‍ പിച്ചാത്തിക്ക്‌ എതോണ്ടങ്കി(8) ബേണ്ടില്ലേയ്നും."
"നോക്കിപ്പോകാനീട്ന്നാരെങ്കിലും പറഞ്ഞ്യാ?"
"ങ്‌ഹാ, അത്ര മൊഞ്ചുള്ള ഊര്‍വ്വശ്യല്ലേ!"
"മൊഞ്ചുണ്ടെന്നീട്ന്നാരെങ്കിലും പറഞ്ഞ്യാ?"
"എടീ നിന്നെ ബായിന്നാക്ക്‌ നിര്‍ത്തണം, കേട്ട്യാ?" പാറുവമ്മക്ക്‌ ദേഷ്യം മൂക്കും. "മ്മോ! ആരക്കണ്ടി ററ്‌ തുള്ളണീന്നറീല്ല."

ഈയ്യൊരു കാര്യത്തില്‍ മാത്രം അമ്മയും മകളും ഒത്തുചേരാറില്ല. ഒക്കെ കേട്ട്‌ പച്ചക്കുരൂമ(9) കുട്ടി കളെപ്പോലെ കടിച്ചരച്ചുകൊണ്ട്‌ ഉമ്മറപ്പടിയില്‍ ചന്തു ഇരിപ്പുറപ്പിക്കും. മനസ്സില്‍ മറെറന്തൊക്കെ യോ കൂട്ടിയിട്ടരക്കുകയും.

കാല്‍പ്പണത്തൂക്കം പണ്ടമെങ്കിലും പണയം കിട്ടാതെ വലക്കാരന്‍മാര്‍(10) ആരും ആര്‍ക്കും പണം കടംകൊടുക്കാറില്ല. പാറുവമ്മ ചോദിക്കേണ്ട താമസമേയുള്ളു, മൊയ്‌ററി ഇല്ലെങ്കിലും ഉള്ളത്‌ പെറുക്കി കൊടുത്തേക്കും. മൊയ്‌ററിയില്‍നിന്ന്‌ കാശ്‌ വാങ്ങുന്നത്‌ ശങ്കരിക്ക്‌ ഇഷ്ടമുള്ള കാര്യമല്ല.


മററ്‌ കൊട്ടക്കാരിപ്പെണ്ണുങ്ങള്‍ക്കൊക്കെ അസൂയയുണ്ട്‌. സ്വര്‍ണ്ണത്തേക്കാള്‍ മാററുള്ള ശങ്കരിയെ കണക്കിലെടുത്തുകൊണ്ട്‌ അവര്‍ പറയും: "പാറുവമ്മക്ക്‌ പണേമ്പെക്കാ പണ്ടോല്ലെന്നെല്ലേള്ളൂ, ബദലിന്‌ തങ്കംപോലത്തൊര്‌ ബാല്യക്കാരത്തി പെണ്ണുണ്ടല്ലോ..."

കുത്തുവാക്കുകള്‍ക്കുമുമ്പില്‍ ശങ്കരിയും അമ്മയും പുറംതിരിഞ്ഞുനിന്നു. മൊയ്‌ററിയുടെ കോളോടം കരയ്ക്കടുപ്പിച്ചാല്‍ മീങ്കൊട്ടയുമായി അടുക്കുന്ന പാറുവമ്മയുടെകൂടെ ശങ്കരിയേയും കാണും. അമ്മ പറയാനുള്ളത്‌ മകള്‍ പറഞ്ഞുതീര്‍ക്കും.

"മൊയ്‌ററീക്കാ, ഇന്നാളത്തെ ഐലയ്‌ല്‌ അമ്മ പററിപ്പോയി. ഐല ഒണക്ക്യേപ്പളക്ക്‌ ചുരുണ്ടു അരണേന്റെ വലുപ്പം. ഉറുപ്പ്യക്ക്‌വെച്ചിററും വാങ്ങാനാളില്ല."

"ലാവോം ചേതോം കച്ചോടത്തി വന്ന്‌ പെടുന്നതാ. അയ്ന്‌ ഞമ്മക്ക്‌ പൈസ മടക്കിത്തെരാനാവ്വോ?"

ലാഭവും ചേതവും കച്ചവടത്തില്‍ ഉണ്ടാകാറുണ്ട്‌. അതുപോലെതന്നെ ജീവിതത്തിലും. പക്ഷേ പാറുവമ്മയുടെ ജീവിതത്തില്‍ ചേതമേ ഉണ്ടായുള്ളു.

ചേതംപററിയ ചരക്കുപോലെ, ഉള്ള കഞ്ഞി പങ്കിട്ടു കൊണ്ട്‌ തങ്ങളുടെ ഇടയില്‍ പൊട്ടനായ മകന്‍ വളരുന്നു. ദൂരെ കെട്ടിന്‍മേല്‍ തെങ്ങുംചാരി ചെവിയില്‍ കോഴിത്തൂവലിട്ട്‌ തിരിച്ചുകൊണ്ട്‌ എല്ലാ കാഴ്ചയും നോക്കി ആ മകന്‍ ഇരിക്കുകയാവും. വല്ലപണിയും പറഞ്ഞുകൊണ്ട്‌ ആരെങ്കി ലൂം അലട്ടിയാല്‍ എഴുനേററ്‌ ഒരു നടത്തം കൊടുക്കും.
തല ഇടത്തോട്ട്‌ ചരിച്ചുവെച്ചു ശീഘ്രഗതിയിലുള്ള നടത്തത്തിന്ന്‌ ഒരു പ്രത്യേകതയുണ്ട്‌.

വെറുതെ ഇരിക്കുമ്പോഴൊക്കെ കണ്ണിന്‌ കൈമറ വെച്ചുകൊണ്ടുള്ള നോട്ടം കടലിലേക്കായിരിക്കും. സകലതും കണ്ണില്‍പ്പെടും. മാനത്തു റോന്ത്ചുററുന്ന പരുന്തിന്റെ കാഴ്ചശക്‌തിയാണ്‌.
"പൊട്ടന്റെ കായ്ച അസാദ്ധ്യാ!" പുകഴ്ത്താത്ത ആളുകളി‍ല്ല.
മതിയായ കാരണമുണ്ട്‌.
മുങ്ങിമരിച്ച ദറസര്‍ചാമാച്ഛന്റെ 'ചവം' കടലില്‍ ആദ്യം പൊന്തിക്കണ്ടത്‌ പൊട്ടനായിരുന്നു. ബരിസത്ത്‌ മേമ്പുറത്ത്‌(11) ഉരു(12) പൊട്ടി മരത്തടി ഒഴുകിവന്നപ്പോള്‍ പൊട്ടന്റെ കണ്ണിലാണ്‌ കുടുങ്ങിയത്‌.
കടപ്പാമ്പ്‌ കടിച്ചിട്ടാണ്‌ പിച്ചാത്തിക്കണ്ണപ്പന്‍ മരിച്ചത്‌. കടിയേററ കണ്ണപ്പനേയുംകൊണ്ട്‌ കിളി‍പോലെ പറന്നുവരികയായിരുന്ന മൊയ്‌ററിയുടെ മാവോടം കൈനീട്ടി കരക്കാര്‍ക്ക്‌ കാണിച്ചുകൊടുത്തതും ചന്തുതന്നെയായിരുന്നു.
ഒററത്തടിയില്‍ കരയുന്നാശാരി കുഴിച്ചെടുത്ത വീതിയുള്ള മാവോടത്തില്‍ ചിറ(13) വിരിച്ചതിന്‍മു കളി‍ല്‍ കമിഴ്ന്നുകിടന്ന്‌ ഭ്രാന്തന്‍നായയെപ്പോലെ കിതച്ചുകൊണ്ടിരുന്ന കണ്ണപ്പനെ വിഷവൈദ്യന്‍ കുഞ്ഞപ്പയുടെ അടുക്കലേക്ക്‌ ജീവനോടെ എത്തിക്കാന്‍ സാധിച്ചില്ല.
പൊട്ടന്‍ ആദ്യം കരഞ്ഞില്ലെങ്കിലും അമ്മയും പെങ്ങളും വാവിട്ട്‌ നിലവില്‍ക്കുന്നതുകണ്ട്‌ നിലകിട്ടാ തെ അച്ഛന്റെ തലക്കുടയും ബീച്ചുവലയും(14) തൂക്കിയിട്ട ചായ്പ്പില്‍ ചെന്ന്‌ മുഖം പൊത്തിക്കരയു ന്നതുകണ്ടു. പിന്നീട്‌ കുറേ ദിവസത്തേക്ക്‌ മുഖം മ്‌ളാനമായിരുന്നു. അടിക്കാന്‍ തിരണ്ടിവാല്‌ വീശി യെങ്കിലും കരയ്ക്ക്‌ നില്‍ക്കാതെ ഊരമുറിയെ നയ്ച്ചുണ്ടാക്കിയ ഉരുളച്ചോറ്‌ അയാള്‍ വയററിലെ ത്തിച്ചുതന്നു എന്നുള്ളബോധം പൊട്ടനുണ്ട്‌.

അച്ഛന്റെ ശവത്തിനുചുററും മഠക്കാരുടെ ഭജനപ്പാട്ടും പെണ്ണുങ്ങളുടെ മുറവിളി‍യും ഉയര്‍ന്നു. ശവം മറവു ചെയ്യുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമപോലും ഉണ്ടായില്ല. പൊട്ട്‌വീണ ഭരണിയില്‍ ഇട്ട്‌ പോററിക്കൊണ്ടിരുന്ന പാമ്പിനെ പുറത്തെടുത്തു പൊട്ടന്‍ തല്ലിക്കൊന്നു. വാലില്‍ നുള്ളിപ്പിടിച്ച്‌ കടലിലേക്ക്‌ കറക്കിയെറിഞ്ഞു.

മൊയ്‌ററിയുടെ ചവിട്ടുവലക്കാര്‍ കരക്കെറിഞ്ഞ തല തടിച്ച കടപ്പാമ്പിനെ രസത്തിനുവേണ്ടി ഓരു- വെള്ളം(15) നിറച്ച കുപ്പിഭരണിയിലിട്ട്‌ വളര്‍ത്തിക്കൊണ്ടിരുന്നു.
"ഇനി ഇദുംകൂട്യേ ബേണ്ടൂ.... കൊണത്തിനെത്തൂല്ലെങ്കിലും പൊട്ടന്‍ ദോശത്തിനെത്തും. എന്തൊക്കെ നാശം വരുത്തിവെക്ക്‌‍ന്ന്‌ന്ന് കണ്ടറ്യണം!"
അച്ഛന്‍ തടഞ്ഞതായിരുന്നു. "അല്ല, വല്ല കാര്യംണ്ടാ, കടപ്പര്‍ത്തെങ്ങോ കെടക്കണെ പാമ്പിനപ്പിടിച്ച്‌ പൊരയ്‌ല്‌ കൊണ്ടരാന്‍?"
ഭരണിയിലെ ഓരുവെള്ളത്തില്‍ പുളഞ്ഞുമറിയുന്ന കറുത്ത പാമ്പിനെ നോക്കി തടിച്ച ചുണ്ടിനു കീഴില്‍ മേല്‍വരിയിലെ മഞ്ഞപ്പല്ലുകള്‍ മിന്നിച്ചുകൊണ്ട്‌ ചിരിക്കും. അതുനോക്കി ശങ്കരിയും അമ്മ യും പുളകം കൊള്ളും.
"പോററിക്കോട്ടച്ഛാ, അതൊക്കേള്ളൂ ഓര്‍ക്കുള്ള സുഖം."
"ങ്‌ഹാ‍ടീ, ങ്ഹാ! പൊട്ടനെ സൊകവും സൊകക്കേടും നീയൊക്കേ കാണ്‍ള്ളൂ. അയ്ന്‍ള്ള നയ്പ്പും പാടും നിനക്കൊന്നൂല്ലല്ലോ...!"
ഇനി അച്ഛന്‌ ആ പാട്‌ ഒഴിഞ്ഞുകിട്ടി....

ഏട്ടന്റെ വൃത്തികെട്ട മഞ്ഞപ്പല്ല്‌ കാണുമ്പോള്‍ ശങ്കരിക്ക്‌ വല്ലായ്മ തോന്നാറുണ്ട്‌. ചിലപ്പോള്‍ തുറ ന്നുപറയും: "ഏട്ടനിന്ന്‌ പല്ല്‌ തേച്ചിററില്ലാല്ലേ? നോക്ക്യേ, പല്ല്‌ ചുത്തംകെട്ട്‌ കെടക്ക്വാ."
"ഏ...."
നിഷേധാര്‍ത്ഥത്തില്‍ നീട്ടിവലിച്ചുള്ള അതേ മറുപടിതന്നെയാണുണ്ടാവുക. കേട്ടപാതി കേള്ക്കാത്ത പാതി പടികടന്ന്‌ പെസറ്‌‍പോലെ നടന്ന്‌കളയും. പല്ല്‌ എന്നും തേക്കും. ശങ്കരിയുടെ 'ചുത്തം' വരു ത്തിയ തേപ്പിന്‌ തന്നെക്കിട്ടില്ലെന്നേയുള്ളു. ഉള്ളംകയ്യില്‍ നിറച്ച്‌ ഉമിക്കരിയെടുത്ത്‌ അപ്പുറവും ഇപ്പു റവും നീട്ടി രണ്ടു വലിവലിക്കും. തീര്‍ന്നു. പുറത്തുതുപ്പാതെ കയ്യിലെടുത്ത ഉമിക്കരി മുഴുക്കെ വയററിലിറക്കും. അച്ഛന്റെ മരണവാര്‍ത്തയാണ്‌ കാണുന്നവരോടൊക്കെ പറയുവാനുള്ളത്‌. തണ്ട- ക്കൈക്ക്‌ കടിച്ചുകാണിച്ചുകൊണ്ട്‌ അച്ഛന്‍ പാമ്പുകടിച്ചു മരിച്ചുവെന്ന്‌ ആംഗ്യം കാണിക്കുന്നു. അച്ഛന്റെ ശേഷക്രിയകള്‍ ചെയ്‌തത്‌ താനാണെന്നും അഭിമാനത്തോടെ നെഞ്ചത്തുതട്ടിക്കൊണ്ട്‌ അറിയിക്കുന്നു. കേട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും പിടിച്ചുനിര്‍ത്തി പറഞ്ഞുകേള്‍പ്പിച്ചാലേ തൃപ്‌തനാവുകയുള്ളു. അന്നേതൊട്ട്‌ വളര്‍ന്നതാണ്‌ പാമ്പിനോടുള്ള വൈരാഗൃം. കടപ്പുറത്ത്‌ കാണുന്ന ഒററപ്പാമ്പിനേയും ബാക്കി വെക്കാറില്ല. തല്ലിക്കൊല്ലും. ചോരയില്‍ പുളയുന്ന നികൃഷ്ട ജീവിയെ നോക്കിച്ചിരിച്ച്‌ സംതൃപ്‌തിയടയണം.
പള്ളിയറയുടെ പടിപ്പുരയില്‍വെച്ച്‌ ഒരിക്കല്‍ ഒന്നിനെക്കൊന്നു. സംഭവം കടപ്പുറത്ത്‌ കൊടുങ്കാററൂ തി. നാടുനീളെ ഗൌരവമുള്ള ചര്‍ച്ചകള്‍ നടന്നു. "പൊട്ടന്‍ പള്ളൃറേലെ നാഗത്തെക്കൊന്നിരിക്കൃ‍! പാപം തിന്നാലും തീര്‌വോ? ശാപം ഉള്ള കാലത്തേക്ക്‌ മൈ."
പാറുവമ്മ തീ തിന്നു. ആശ്വസിക്കാന്‍ പഴുത്കാട്ടിയത്‌ മകളാണ്‌. "പൊട്ടനല്ലേ, വിവരോല്ലാണ്ട്‌ കാണിക്കണത്‌ പൊറുക്കാണ്ടിരിക്കൂല്ല. മനിശനും ദേവിയും രണ്ടും രണ്ട്‌തെന്ന്യാ."

ചന്തുവിന്റെ നിഴല്‍ കാണുകയേവേണ്ടൂ, കടപ്പുറത്തെ നായ്ക്കള്‍ തലവലിച്ച്‌ ഓട്ടംതുടങ്ങും. അറി യാതെ അരികില്‍ പെട്ടുപോയെങ്കില്‍ തലമണ്ട തെറിച്ചതു തന്നെ.

വീട്ടില്‍ വളര്‍ത്തിവന്ന വരയന്‍ പെണ്‍പൂച്ചയെത്തേടി എങ്ങുനിന്നോ ഒരു കാമുകനെത്തി. ഇണ ചേര്‍ന്ന്‌ രാത്രി ഒച്ചവെച്ചുനടന്ന്‌ മനുഷ്യരുടെ സ്വൈരംകെടുത്തി. പൂച്ചയെ രണ്ടിനേയും നാടുകടത്താ ന്‍ തീരുമാനിച്ചു. ചാക്കുമായി ചന്തു തയ്യാറെടുത്തു. ആയുസ്സിന്റെ ബലംകൊണ്ട്‌ ആണ്‍പൂച്ച രക്ഷ പ്പെട്ടു. പുരയിലെ പെണ്‍പൂച്ച പിടിയില്‍പ്പെട്ടു. ചാക്കിലാക്കിക്കെട്ടി ജീവനോടെ കാനാമ്പുഴ കടത്തി വിടാനായിരുന്നു ഉദ്ദേശം. വാശിമൂത്തപ്പോള്‍ ഉണക്കച്ചെമ്മീന്‍ തല്ലുംപോലെ ചാക്കോടെ പൂച്ചയെ നിലംകൂട്ടിയടിച്ചു. രണ്ടേ രണ്ടടിക്ക്‌ പൂച്ചയുടെ കരച്ചില്‍ നിന്നു. ചത്തപൂച്ചയെ ചാക്കിന്റെ കെട്ടഴി ച്ച്‌ കാനാമ്പുഴയില്‍ കുടഞ്ഞിട്ടു. വിവരം കേട്ടറിഞ്ഞ ശങ്കരി പറഞ്ഞു: "അയ്യോ! ചന്ത്വേട്ടാ, പൂച്ചന ക്കൊന്നാ കൈ വെറക്കും."
"ഏ..."
മുള്ളുപോലെ കുത്തിനില്‍ക്കുന്ന ഉരത്ത താടി മാന്തിക്കൊണ്ട്‌ ഒരിക്കലും അതുണ്ടാകില്ലെന്ന
അര്‍ത്ഥത്തില്‍ മൂളുകമാത്രം ചെയ്‌തു. പുററുപോലെ മുഖത്ത്‌ വളരുന്ന ഉരത്ത താടി ആഴ്ചയിലൊ രിക്കല്‍ കേളനമ്പട്ടന്‍ കടപ്പുറത്ത്‌ കടന്നുവരുമ്പോള്‍ വടിപ്പിക്കും. അണക്കല്ല്‌ കണ്ടിട്ടില്ലാത്ത കേള ന്റെ കത്തി വാശിവെച്ച്‌ മുഖത്തെ രോമം പറിച്ചെടുക്കുമ്പോള്‍ പ്രാണന്‍പോകുന്ന വേദനയാണ്‌. കേളന്‍തന്നെ പറയാറുള്ളതാണ്‌: "ഇപ്പാട്ടന്റെ താടിക്ക്‌ ഒര്‌ പെശല്‌ കത്തി ജറമ്മനീന്ന്‌തന്നെ കൊണ്ട്വരണം."
കയ്യെടുത്തടിക്കാന്‍ തോന്നും.
മുടിപോയ കേളന്റെ തല കടപ്പുറത്തെവിടെയെങ്കിലും കണ്ടാല്‍ അച്ഛന്‍ കയ്യോടെ കൊണ്ടുവരും. വാശിക്കാരനായ അച്ഛന്റെ ശല്യത്തില്‍നിന്ന്‌ ഒഴിയാന്‍വേണ്ടി മാറിനടന്ന്‌ വട്ടക്കല്ലിന്റെ പിന്നില് ‍ചെന്ന്‌ ഒളിച്ചിരുന്നുകളയും. ആര്‍ക്കും വേണ്ടാത്ത ഈ താടിയും മുടിയും മനുഷ്യന്റെ തലയിലും മുഖത്തും വെച്ചുകെട്ടിയത്‌ കേളന്‌ ഒര്‌ കുപ്പിക്കുള്ള വക കിട്ടാന്‍വേണ്ടിയായിരിക്കും. നാശം!
പണ്ടാരംകെട്ടിയ താടി കുറച്ചങ്ങു വളര്‍ന്നുപോയാല്‍ തുടങ്ങി ഉപദ്രവം! ഏതുനേരവും ചൊറിച്ച ലാണ്‌. മുഖത്തുനിന്ന്‌ കയ്യെടുക്കാനിടം കിട്ടില്ല. കിണ്ണംനിറച്ച്‌ അമ്മ വിളമ്പി മുമ്പില്‍വെച്ച തേങ്ങയിട്ട ചോററരിക്കഞ്ഞി വരട്ടിയ ചെമ്മീങ്കൂട്ടാനുംകൂട്ടി കുടിച്ചു വയറുനിറഞ്ഞ സംതൃപ്‌തിയോടെ കെട്ടു മ്പുറത്തൂടെ നടന്നുപോകുമ്പോള്‍ താഴെപ്പുരയുടെ മുമ്പില്‍ ചാഞ്ഞുകിടന്ന തെങ്ങിന്‍തടിമേല്‍ ബീഡി യും പുകച്ചുകൊണ്ട്‌ ഇരിപ്പുറപ്പിച്ച വളപ്പിലെ ശേഖു കൈമുട്ടി വില്‍ച്ചു:
"ചന്തൂ, ഒന്നിങ്ങട്ട്‌ വാ പറേട്ടെ." വല്ലപ്പോഴും തമാശപറയുമെങ്കിലും ശേഖു ഉപദ്രവിക്കാറില്ല. പേര ല്ലാതെ മററുള്ളോരെപ്പോലെ "പൊട്ടാ" എന്ന്‌ എടുത്തുവിളിക്കാറുമില്ല. ചിരിച്ചുകൊണ്ട്‌ അടുത്തു ചെന്നു.
"ഇരിയപ്പാ ചന്തൂ..." നിലത്ത്‌ ചൂണ്ടി ഇരിക്കാന്‍ ക്ഷണിച്ചു. വെളുത്ത തരിമണ്ണില്‍ ഇരുന്നു.
എടുത്തിട്ടത്‌ താടിയുടെ വിഷയമാണ്‌. "ന്താ ചന്തൂ, താടിവടിക്കായ്റ്റായ്പ്പോയേ?"
"ഹേ...!" കടുത്ത വേദനകൊണ്ടാണെന്നു മുഖഭാവംകൊണ്ടറിയിച്ചു. ഒപ്പം ഉള്ളംകൈകൊണ്ട്‌ താടി കൂട്ടി മുഖത്തുരക്കുകയും ചെയ്‌തു.
"എന്നാല്‌ താടിവെരായ്‌ററിരിക്കാന്‍ബേണ്ടി നെനക്ക്‌ ഞാനൊരുപായം പറഞ്ഞ്യെരട്ടെ?" താടിപോക്കാനുള്ള വഴിയെപ്പററിയല്ലേ. കുറേക്കൂടി അടുത്തുനീങ്ങിയിരുന്ന്‌ തലകുലുക്കി. "താടിവടിക്ക്‌ക. ന്നിട്ട്‌ ഏതെങ്കിലും ബാല്യക്കാരത്തിപ്പെണ്ണിന്റെ കവിളേല്‌ നെന്റെ മൊകം കൊണ്ടോയ്‌ ഒരക്ക്‌ക."
"ഫോ! ഫോ!"
ബാല്യക്കാരത്തിപ്പെണ്ണിന്റെ പേര്‌ കേട്ടപ്പോള്‍ പെട്ടെന്നെഴുനേററു. എത്രവിളിച്ചിട്ടും പിന്നെ നിന്നില്ല. തലയും ചരിച്ചിട്ട്‌ നടന്നുകളഞ്ഞു...

ശേഖു പറഞ്ഞ ഉപായത്തെക്കുറിച്ച്‌ എന്നാല്‍ ചിന്തിക്കാതിരുന്നില്ല. ഇരുത്തത്തിലും നടത്തത്തിലും പലപ്പോഴും ആ ചിന്ത പൊന്തിവന്നു.
സൂത്രം കൊള്ളാം. പക്ഷെ, ബാല്യക്കാരത്തിപ്പെണ്ണിന്റെ പ്രശ്നം ഇടയില്‍ വന്നുപോയി. പെട്ടെന്ന്‌ ബുദ്ധിയിലെവിടെയോ ഒരു കൊളുത്ത്‌. ശങ്കരിയും ഒരു ബാല്യക്കാരത്തിപ്പെണ്ണു തന്നെയാണല്ലോ.
പക്ഷെ, പെങ്ങളല്ലേ? പെങ്ങളായാലെന്താണ്‌? എന്നാലും പെണ്ണുങ്ങളുടെ മുഖത്ത്‌ ആണുങ്ങളുടെ താടി ഉരക്കാന്‍ കൊള്ളാമോ?
ഓര്‍ത്തപ്പോള്‍ ലജജ തോന്നി.

വക്കിലെ മിടച്ചിലില്‍ മൂട്ടകള്‍ പതുങ്ങിയിരിപ്പുള്ള പായയും നീട്ടി കോലായില്‍ ഉറങ്ങാന്‍ കിടന്നു. ഇടത്തേ കൈവള്ളചേര്‍ത്ത്‌ ഉരത്ത താടി വെറുതെ തടവിക്കൊണ്ട്‌ മലര്‍ന്നു കിടന്നപ്പോള്‍ ഒരു ബാല്യക്കാരത്തിപ്പെണ്ണിന്റെ മഹത്വത്തെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. അപ്പോഴൊക്കെ നീററില് ‍പെട്ട ഓടംപോലെ മനസ്സ്‌ കിടന്ന്‌ ആടി.

ഒടുക്കം എഴുന്നേറ്റ്ചെന്ന്‌ വാതില്‍പ്പാളി മെല്ലെതള്ളിനോക്കി. കൊളുത്തിട്ടിട്ടില്ല. മറന്നുകാണും. പതു ക്കെ അകത്തു കടന്നു. കാലുതട്ടി കുലുങ്ങിയ വാല്‍ക്കിണ്ടിയിലെ വെള്ളം തുളുമ്പി. എവിടെയൊ ക്കെയോ കാലുകള്‍ കൊണ്ടു. എന്തൊക്കെയോ ആടി, കുലുങ്ങി. നടുവകത്ത്‌ തൂക്കിയ, ഒററത്തിരി യില്‍ മങ്ങിക്കത്തുന്ന ഓട്ടുവിളക്ക്‌ തലക്ക്‌ കൊണ്ടു. നടുവകത്ത്‌ ശങ്കരി ചരിഞ്ഞുകിടക്കുന്നു.
ഓര്‍ത്തു നിന്ന്‌ സമയം കളഞ്ഞില്ല. കാല്‍മുട്ട്കുത്തി നിലത്ത്‌ കയ്യൂന്നിക്കൊണ്ട്‌ കുനിഞ്ഞു. അവളു ടെ മുഖത്തുകൂട്ടി ഇടത്തേ ചെള്ളയും വലത്തേചെള്ളയും അമര്‍ത്തിയുരച്ചു. ഞെട്ടിപ്പിടഞ്ഞ്‌ അവള്‍ എഴുന്നേററു.
"ഫോ! പൊട്ടാ!!" മുഖത്തുപിടിച്ച്‌ ഊക്കില്‍ ഒരു തള്ള്‌!
ചൂളിപ്പോയി.
ഭാഗ്യം! അമ്മ ഉണര്‍ന്നിട്ടില്ല. ഝടുതിയില്‍ എഴുന്നേററ്‌ തല ചരിച്ചിട്ടുകൊണ്ട്‌ പുറത്തേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ പുറത്തൊരടി വീണു. ചവിട്ടു കിട്ടിയ ചേററുമണ്ഡലിയെപ്പോലെ പെട്ടെന്ന്‌ പുളഞ്ഞുപോയി.
കള്ളപ്പൂച്ചയെ തല്ലാന്‍വേണ്ടി അവള്‍ കരുതിവെക്കാറുള്ള ഉണങ്ങിയ തിരണ്ടിവാലാണ്‌ മൂളിക്കൊ ണ്ട്‌ പുറത്തു പതിഞ്ഞത്‌! ലജജയോടെ, ഭീതിയോടെ ഒന്ന്‌ തിരിഞ്ഞുനോക്കിപ്പോയി. അഴിഞ്ഞുവീണ മുടിക്കെട്ടുമായി തുറിച്ചുനോക്കിക്കൊണ്ട്‌ അരിശത്തോടെ അവള്‍ പിന്നില്‍.
രണ്ടുകൈകളും എത്തിപ്പിടിച്ച്‌ നീറുന്ന പുറം തടവിക്കൊണ്ട്‌ പടികടന്നപ്പോള്‍ ഇടിവെട്ടുംപോലെ വാതിലുകള്‍ കൂട്ടിയടഞ്ഞു.

ശങ്കരിക്ക്‌ പിന്നീട്‌ ഉറക്കം വന്നില്ല. ചന്തുവേട്ടന്റെ വെളുത്ത മനസ്സില്‍ കറുപ്പുവീണത്‌ ഏതു പഴു തിലൂടെയാണെന്ന്‌ കണ്ടെത്താന്‍ ശങ്കരിക്ക്‌ കഴിഞ്ഞില്ല. പൊട്ടനായ ഏട്ടനില്‍ നിമിഷങ്ങള് ‍കൊണ്ട്‌ വളര്‍ന്ന ക്രൂരമൃഗം മുന്നില്‍ പല്ലില്‍ച്ചു നില്‍ക്കുന്നത്‌ കാണാന്‍ കരുത്തില്ലാതെ നടുക്കത്തോടെ കമി ഴ്ന്നു കിടന്നു. കൈവള്ളകള്‍കൊണ്ട്‌ മുഖംപൊത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു. ഭ്രാന്തനായ ചന്തുവേട്ട നെക്കുറിച്ചുള്ള ദുസ്സഹങ്ങളായ ചിന്തകള്‍ മനസ്സറകളിലിട്ട്‌ ഉരുട്ടിക്കൊണ്ട്‌ നേരംവെളുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടക്കിടെ അവളറിയാതെ ഇന്നലെകളിലേക്ക്‌ വഴുതിവീണുപോയി. അപ്പോഴൊക്കെ അവള്‍ കണ്ടത്‌ തളിരിലപോലെ ലോലമായ ഒരു മനുഷ്യഹൃദയമായിരുന്നു.

അന്ന്‌ കുപിതനായ അച്ഛന്റെ മുമ്പില്‍ ചാടിവീണ്‌ ഏട്ടനുവേണ്ടി തിരണ്ടിവാലുകൊണ്ടുള്ള അടി ഏററു വാങ്ങി. നടുപ്പുറത്ത്‌ ശേഷിക്കപ്പെട്ട കരുവാളിച്ച പാടിലൂടെ ഒരു നീററല്‍
മിന്നല്‍പ്പിണര് ‍പോലെ വലിഞ്ഞുകയറി. പൊട്ടനായ, അവിവേകിയായ അതേ ഏട്ടന്റെ പുറത്ത്‌ ഇന്ന്‌ രോഷാകുല യായി തിരണ്ടിവാല്‍ വീശിയടിച്ചു. കൈകള്‍ ചുരുട്ടി നിലത്തിടിച്ചുകൊണ്ട്‌ അവള്‍ കരഞ്ഞു. കുററബോധത്തോടെ കുലുങ്ങിക്കുലുങ്ങി കരഞ്ഞു.

പിറേറന്ന്‌ രാവിലെ പൊട്ടനെ പായയില്‍ കണ്ടില്ല.
ചുരുട്ടിക്കൂട്ടിവെക്കാറുള്ള പായ വിരിച്ചിട്ടനിലയില്‍ അതേപടി കിടക്കുന്നു. എണ്ണപുരണ്ട്‌ നിറം മങ്ങിയ തലയണയുടെ തെല്ലില്‍ നനവുതട്ടിയത്‌ ശങ്കരിമാത്രം ശ്രദ്ധിച്ചു...

മൂന്നാം ദിവസം അമ്മായിത്തോടിന്റെ തെക്കേത്തലക്ക്‌ പുറത്തുതള്ളിയ നാക്ക്‌ കടിച്ചുപിടിച്ചു, തല കുത്തി ഒരു ചോദ്യചിഹ്നംപോലെ പൂഴിയില്‍ പററിപ്പിടിച്ചുകിടന്ന ജഡം പൊട്ടന്റേതായിരുന്നു.
കണ്ടാല്‍ ഓടിരക്ഷപ്പെടാറുള്ള നായ്ക്കള്‍ ചുററിലും കൂടിനിന്ന്‌ മോങ്ങി. ഇറുക്കാന്‍ ചുള്ളിവിരല്‍ തേടി കൊറുങ്ങകളുയര്‍ത്തി മഞ്ഞക്കൊറുക്കന്‍ഞ്ഞണ്ട്‌ അടുത്തുകൂടി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞണ്ടി നെ പിടിച്ചു മാററാന്‍ അമ്മായിത്തോടിന്റെ വക്കില്‍ ഓടിച്ചെന്ന പെങ്ങള്‍ ഇപ്പോള്‍ നിലത്തുവീ ണുരുണ്ട്‌ നിലവിളിക്കുകയാണ്‌.
(ചേട്ടന്റെ പുറത്ത്‌ രൂപംകൊണ്ട നീണ്ട വര മററാരും കാണാതിരിക്കട്ടെ.)

വാശിയോടെ കരയിലേക്ക്‌ തിര വലിച്ചെറിഞ്ഞ ഒരു സമസ്യ അനുനിമിഷം അവളുടെ മനസ്സിലൂടെ വളര്‍ന്നുകൊണ്ടിരുന്നു. എത്ര ആരാഞ്ഞിട്ടും താത്വികര്‍ കണ്ടെത്താന്‍ പരാജയപ്പെട്ട മനുഷൃചേതന യുടെ നിരര്‍ത്ഥോക്‌തിയില്‍, വികാരമററ ഹൃദയത്തിന്റെ കനത്ത നിശ്ശബ്ദതയില്‍, അജ്ഞ്തയുടെ അന്ധകാരത്തില്‍, വേരില്ലാതെ വളര്‍ന്നു ഒടുക്കം ഉത്തരംകിട്ടാതെ ആ സമസ്യ ഒരു വെറും ചോദൃ ചിഹ്നമായിത്തന്നെ ആലംബമററുമറിഞ്ഞുവീണു.


(1970ല്‍ കല്‍ക്കത്തയിലെ രശ്മി പബ്ലിക്കേഷന്‍സ്‌ നടത്തിയ ചെറു കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ)

* * * * *

(1) തക്കംനോക്കി (2) അമരക്കാരന്‍ (3) ശഠന്‍ (4) പതിയവര്‍ (ഭര്‍ത്താവ്‌) (5) വര്‍ഷകാലത്ത്‌ (6) വളര്‍ന്നപെണ്ണ്‌ (7) ശക്‌തന്‍ (8) കഴിവുണ്ടെങ്കില്‍ (9) പച്ച വെള്ളയ്ക്കാ (10) തോണിയും വലയും സ്വന്തമായുള്ളവര്‍ (11) മേല്‍ക്കടലില്‍ (12) പത്തേമ്മാരി (13) നേരിയ മുളക്കീറുകള്‍ അടുപ്പിച്ചു വെച്ച്‌ കെട്ടിയുണ്ടാക്കിയത്‌. ഇത്‌ ഓടപ്പടിയോട്കെട്ടി ഓടത്തിനുള്ളില്‍ കുത്തിനിറുത്തിയിട്ടാണ്‌ കള്ളികളായിത്തിരിക്കുന്നത്‌ (14) വീശുവല (15) കടല്‍വെള്ളം

1 comment:

  1. ഞാന്‍ മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കുന്നു. എഴുത്തില്‍ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍..പ്രതിഭയുടെ സ്ഫുരണങ്ങളുള്ള കഥ. പൊട്ടന്‍ ചന്തു ജീവനുള്ള ഒരുത്തനായി എന്നോട് സംവദിക്കുന്നു

    ReplyDelete