Sunday, December 5, 2010

അവതാരിക

മനസ്സിലെ തുരുത്തിലേക്ക്‌

ഗംഗയില്‍ പിറന്ന വി. പി. ഗംഗാധരന്‍ എന്ന ഗംഗ തന്റെ 'വിശ്വാസങ്ങ'ളുമായി കടന്നുവരുന്നു. ജീവിതയാത്രയുടെ അപ്രതീക്ഷിതങ്ങളായ വഴിത്തിരിവുകളില്‍ ഉടനീളം തന്റെ മനസ്സിലെ തുരുത്തി ലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുന്ന ഒരാളെ ഈ കഥകളില്‍ കാണാം. ആ തുരുത്ത്‌ എന്നോ അലിഞ്ഞു പോയി എന്ന യാഥര്‍ത്ഥ്യം ആരെക്കാളും ഏറെ അറിയാവുന്ന ആത്മാവാണിത്‌. എന്നിട്ടും കുതിപ്പ്‌ അങ്ങോട്ടു തന്നെ.

ഏതാനും പതിറ്റാണ്ടു മുമ്പു നിലനിന്ന മലയാളിത്തത്തിന്റെയാണ്‌ ഈ തുരുത്ത്‌. ഒടിയന്‍മാരും പൊട്ടന്‍ചന്തുമാരും വേദാന്തവും അവിടെ സഹവസിക്കുന്നു. ആ മിശ്രിതത്തില്‍ ജീവന്‍ തുടിക്കുന്നു.

മലയാള ചെറുകഥ പുതിയ മാനങ്ങള്‍ തേടിത്തുടങ്ങിയിട്ട്‌ കാലമേറെയായി. ആ വളര്‍ച്ച തുടരുന്നതി ന്റെ ലക്ഷണമാണ്‌ ഈ സമാഹാരം. ചുവടില്ലാതെ നൃത്തമില്ല എന്നതുപോലെ സ്വത്വമില്ലാതെ സാര്‍വ്വലൌകീകതയും ഇല്ല. ഗൃഹാതുരതകള്‍ സ്വത്വത്തെ ലോകസമക്ഷം അവതരി പ്പിക്കുന്നില്ലെ ങ്കില്‍ മുക്കിലിരുന്നുള്ള കരച്ചില്‍ മാത്രമാണ്‌. ഗംഗാധരന്‍ മുക്കിലിരുന്നു കരയുകയല്ല, ലോകത്തിന്റെ അവസാനംവരെ പോയി ഉറക്കെ ആരായുകയാണ്‌ - താന്‍ പുറപ്പെട്ടേടത്തെ വളവും വെള്ളവും. വേരുകള്‍ അവിടെത്തന്നെ.

പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും മാത്രമല്ല സപ്‌തസാഗരങ്ങള്‍ നീന്തിയും വികസിക്കുന്ന കേരളീ യതയുടെ നിദര്‍ശനങ്ങളായ ഈ കഥകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന സ്ഥാനലബ്ധി ആശംസിക്കാം.

സി. രാധാകൃഷ്ണന്‍,

ചമ്രവട്ടം
29. 08. 2004