Sunday, December 5, 2010

ഒടിയന്‍

യസ്സനായ കേളപ്പന്‍കാര്‍ണ്ണോരെ ഭാസ്ക്കരന്‌ കണ്ണില്‍ പകയായിരുന്നു. ഒരിക്കലൊരു കുസൃതി തോന്നി. ശങ്കരനേയുംകൂട്ടി നടുക്കടപ്പുറത്ത്‌ വലിയൊരു കള്ളക്കുഴി കുഴിച്ചു. മേലാകെ ഭസ്മം വാരിത്തേച്ചു നടക്കുന്ന ഒടിയന്‍കേളപ്പന്‍ തന്നെയായിരുന്നു ഉന്നം. ഒടിയനോടുള്ള ഭയംകൊണ്ട്‌ ശങ്കരന്‍ ഒഴിയാന്‍ ശ്രമിച്ചു. പറഞ്ഞിട്ട്‌ ഉശിരുകൂട്ടിയപ്പോള്‍ മനസ്സില്ലാമനസ്സോടെ കുഴിയുണ്ടാക്കാന്‍ സഹായിച്ചു. പിന്നീടുള്ള കര്‍മ്മങ്ങളില്‍ ശങ്കരന്റെ തല കണ്ടില്ല.

ഭാസ്ക്കരന്‍ ധൃതിയോടെ അടുത്തുചെന്നു. "കേളപ്പാച്ചോ, നിങ്ങടെ ഓടത്തിന്റെ കണ്ടം പോയി."

"ങ്‌ ഹേ! ആയ്നീടെ കണ്ടം പോവ്വേ?" ഒടിയന്‍കാര്‍ണ്ണോര്‍ ഞെട്ടി. തെളിച്ചം കുറഞ്ഞ കണ്ണുകള്‍ അടുപ്പിച്ചുവെച്ച്‌ അങ്ങോര്‍ ചാളവല അടയക്കുകയായിരുന്നു."വന്ന്‌ കണ്ടിററ്‌ പറ. പിള്ളര്‌ ഉരു ളക്കല്ലോണ്ടെറിഞ്ഞ്‌ അയ്ന്റെ കഷ്ണങ്ങ്‌ ചെത്തി."

കളി കാര്യമായി. ഒരു ചീററപ്പുലിയെപ്പോലെ തിരക്കിട്ട്‌ ഒപ്പം നടന്നുചെന്ന ഒടിയന്‍ ഊരകുത്തി കള്ളക്കുഴിയില്‍ വീണു. സ്ഥലംവിട്ട്‌ ഭാസ്ക്കരന്‍ ഓടിക്കളഞ്ഞു. പാഞ്ഞെത്തിയവരുടെ സഹായ ത്തോടെ മേല്‍പ്പോട്ടു കയറിയ ഒടിയന്‍ രോഷാകുലനായി വിറച്ചു.

"ഒട്ടുനാളായി ഇക്കടപ്പുറത്ത്ന്ന്‌ ഓന്‍ തുള്ളാന്തൊടങ്ങീററ്‌. ഓന്റെ തടീം ബണ്ണത്തിനും ഒണക്കപ്പുല്ലി ന്റെ വെലേള്ളൂ. ഒര്യേസം ഇക്കുരിപ്പുകെട്ടിക്കളി നിക്കും. അയ്ന്‌ കേളന്‍ ജീവനോട്വന്നെ ഉണ്ട്ന്ന്‌ നിരീച്ചോ."
ഭാസ്ക്കരന്‌ ഒരു കൂസലുമുണ്ടായില്ല. പക്ഷെ മകളുടെ മരണം നാട്ടുകാര്‍ ആ സംഭവവുമായി കൂട്ടി ക്കെട്ടി.
സംഭവങ്ങള്‍ കടപ്പുറത്തു നിരന്നു.
"ദേവ്യാനീന്റെ മോള്‌ വായ്‌വെക്കാണ്ട്‌ വര്‍ത്താനം പറഞ്ഞ്യടന്നൊര്‌ പെണ്ണത്തി(1) യെല്ലേനും, ഇപ്പളോ?"
-ദേവയാനിയുടെ മൂത്തമകള്‍ പൊട്ടത്തിയായി.
"ചെണ്ടക്കാരന്‍ ദാമൂനെ കാലിന്‌ മുമ്പ്‌ എതക്കേട്‌(2) ഉണ്ടായ്ന്ന്ന്‌ ആരെങ്കിലും പറയോ? എന്നിറേറാ?"
ദാമു ഒററക്കാലനായി. വലത്തുകാലിന്‌ വ്രണംവന്ന്‌ പഴുത്തു പെരുകി. ഒടുവില്‍ മുറിക്കേണ്ടി വന്നു.
"ഏയരക്കാരന്‍ സുകൂനപ്പോലെ മനസ്സിക്കണക്കുള്ള ഒര്‌ ബഡ്വന്‍ ഇക്കടപ്പര്‍ത്ത്‌ ഉണ്ടായ്നാ? ഇപ്പളോ?"
-സുകുമാരന്‌ പ്രാന്തായി. പച്ചമീന്‍തിന്നും ഓര്‌വെള്ളം(3) കുടിച്ചും കടപ്പുറത്ത്‌ അട്ടഹസിച്ച്‌ നടക്കുന്നു.

ചേര്‍ത്തുപറയാന്‍ ഒന്നുകൂടെ ഉണ്ടായി. "ബാസ്ക്കരന്റെ തോന്ന്യാസം കൊണ്ടല്ലേ, കണ്ട്യാ മോള്‌ ഏഴ്‌ ദെവസം തേച്ച്‌ കെടന്നാ?"
പാര്‍വ്വതിക്ക്‌ വയസ്സ്‌ മൂന്ന്‌. മൈഥിലിയുടെ മൂന്നിരട്ടി നിറവും മൊഞ്ചും. ചെമ്പരത്തിപ്പൂപോലെ വിരിഞ്ഞുനിന്ന പെങ്കുട്ടി!

തൊഴുതുകഴിഞ്ഞ്‌ പള്ളിയറയില് ‍നിന്നും സന്ധ്യക്ക്‌‌ മൈഥിലിയുടെ കയ്യുംപിടിച്ച്‌ ഇറങ്ങിയതായിരു ന്നു. ദണ്ഡന്‍കോട്ടയുടെ ഇടതിരിഞ്ഞ്‌ നാലകത്തെ മുററത്തെത്തിയപ്പോള്‍ കറുകറെ കറുത്തൊരു പൂച്ച ഇരുട്ടത്ത്‌ കരഞ്ഞുകൊണ്ട്‌ കുറുകെ ഓടി. പേടിച്ചുവിറച്ചുകൊണ്ട്‌ പാര്‍വ്വതി അമ്മയെ പൊത്തിപ്പിടിച്ചു നിലവിളിച്ചു. പുരയിലെത്തിയിട്ടും അവളുടെ വിറ മാറിയിരുന്നില്ല.

അന്ന്‌ അവള്‍ പായില്‍കയറി കിടന്നതായിരുന്നു. പിന്നെ എഴുന്നേററില്ല! പുഴുങ്ങിയ അടപോലെ വാഴയിലയിലായിരുന്നു കിടപ്പ്‌. ഏഴുദിവസം തികച്ചും കിടന്നില്ല-
വണ്ഡാരപ്പെട്ടു.(4)
ഉള്ളൊന്നാറിക്കിട്ടാന്‍വേണ്ടി കരയാന്‍ ഇടം കിട്ടിയില്ല. കരയാന്‍കൂടി പാടില്ലാത്ത വേര്‍പാട്‌!*

സംഭവം മൈഥിലിയുടെ ഉള്ളില്‍ കനലിട്ടു. അവള്‍ ശാസിച്ചു: "ഇന്യെങ്കിലും നിങ്ങള്‌ ഒന്നടങ്ങ്‌. ങ്ങക്ക്‌ ഇന്യും ഒടിയനത്തിരിഞ്ഞിററില്ല."
"നീ മുണ്ടാണ്ട്‌ കുത്തിരിയെടീ! ഒട്യന്‍ നാട്ടില്‌ പൊകേണ്ടാക്കണ വെറകുംകൊള്ളിയാണ്‌‌. ഒടുങ്ങണം!"
ഒടുങ്ങിയത്‌, പക്ഷെ, സ്വന്തം മകളാണ്‌.
അവളുടെ ശവം കുഴിച്ചുമൂടി തിരിച്ചെത്തിയ തന്നോട്‌ മൈഥിലി കെറുവിച്ച്‌ പറയുകയുണ്ടായി. "എന്നിട്ട്‌ ചത്തേ നിങ്ങടെ കുഞ്ഞിമ്മോള്‌ തെന്ന്യാ. കുയ്യീക്കാലുനീട്ട്യ അയാള്‌ ഇഞ്ഞ്‌യും ജീവിച്ചിരി ക്ക്യാ!"
വ്രണത്തില്‍ കുത്തേററ്‌ പിടഞ്ഞു. കൈവലിച്ചടിക്കാന്‍ തോന്നിയതായിരുന്നു. അവസരം അതിനുള്ള തല്ലെന്ന്‌ കരുതി. അരിശത്തോടെ അവളെ തുറിച്ചുനോക്കിക്കൊണ്ട്‌ പറഞ്ഞു: "ഒര്യേസം നീ കാണും, അക്കെളവന്റെ ചവം ഇക്കടപ്പര്‍ത്ത്‌ കാക്കകൊത്തി വലിക്കണത്‌!"
അതു കേട്ടപ്പോള്‍ ഒരു പ്രേതംകണക്കെ അവള്‍ പെട്ടെന്ന്‌ വിളര്‍ക്കുകയുണ്ടായി.
ഉള്ളിലെ കനല്‍ അവളെ അനുദിനം വാട്ടിക്കൊണ്ടിരുന്നു.
"വയസ്സോണ്ട്‌ നോക്ക്യാ ഇനി പൊന്തണ്ടത്‌ ഒട്യന്റെ നറക്കാ..." ഒടിയന്റെ മരണം കാത്തുനിന്നു, കടപ്പുറക്കാര്‍.
ശങ്കരന്‍ പറഞ്ഞു: "തൊണ്ടിക്കെളവനായതൊന്നും നോക്കണ്ടാ, ബാസ്ക്കരാ, കൊന്നാലും ഒട്യന്‍ ചാവൂല്ല!
"മൈഥിലിയോടു പറഞ്ഞതുതന്നെ ശങ്കരനോടും പറഞ്ഞു: "കെളവന്റെ ഒടുക്കം അടുത്ത്വോയി. അദെന്റെ കയ്യോണ്ടെന്നാവൂന്നാ തോന്നണ്‌."
ശങ്കരനും ഭയചകിതനായി സ്നേഹിതന്റെ മുഖത്തേക്ക്‌ തുറിച്ചുനോക്കുകയാണു ചെയ്‌തത്‌. കണ്ണു
കളില്‍ ഭീതിയുടെ കറുത്ത ചുഴികള്‍ കാണപ്പെട്ടു.
"ഡാ, ഡാ! തോന്ന്യാസം പറേണ്ട. നെന്റെ തടീം ബണ്ണോം നെന്റെടുത്തെന്നെ ഇരുന്നോട്ട്‌. ഒടിയങ്കേള പ്പന്‍ ഒടിയങ്കേളപ്പന്തെന്ന്യാ!
"തന്റെ ആത്മവിശ്വാസത്തിന്റെ ദൃഢമായ കെട്ടുകളെ വലിച്ചഴിക്കാന്‍പോന്ന ഇത്തരം താക്കീതുക ള്‍ക്കുമുമ്പില്‍ ഭാസ്ക്കരന്‍ ചൂളിപ്പോയിട്ടുണ്ട്‌.

മൈഥിലിയുടെ ചിരി എന്നേ മറഞ്ഞു! തീവ്ര ദുഃഖത്തിന്റെ കറുത്ത പാടുകള്‍ അവളുടെ കണ്ണുകള്‍ ക്കു ചുററും കട്ടപിടിച്ചു നില്‍ക്കുന്നു.
തെങ്ങോലയുടെ ഇളക്കം അവളെ ഞെട്ടിപ്പിച്ചു. അടുക്കളഭാഗത്തു മുരിക്കിന്‍കൊമ്പത്ത്‌ ഇരുന്ന്‌ കൊക്ക്‌ വിടര്‍ത്തി കരയുന്ന കാക്ക അവളില്‍ നടുക്കമുണര്‍ത്തി. മീന്‍ചല്ലു പരതി അടുക്കളപ്പുറത്തു കമിഴ്ത്തിയിട്ട കൊട്ടകള്‍ക്കു ചുററും മൂളിനടക്കുന്ന പൂച്ചയുടെ ഭാവപ്പകര്‍ച്ച ഉള്‍ക്കിടിലത്തോടെ അവള്‍ നോക്കിനിന്നു.

അവള്‍ വീണ്ടും ഗര്‍ഭിണിയായി. മൈഥിലിയുടെ മുഖം കൂടുതല്‍ വിളറിയതായിട്ടാണ്‌ കണ്ടത്‌. അവളുടെ ശക്‌തി നന്നേ ക്ഷയിച്ചു. എത്രതന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും നഷ്ടപ്പെട്ട കരുത്ത്‌ തിരിച്ചെടുക്കാന്‍ അവള്‍ പരാജയപ്പെട്ടു. വററിക്കഴിഞ്ഞ തേജസ്സിന്റെ നേരിയ ഉറവ പോലും അവളില്‍ പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല.
കടുംനിറത്തിലുള്ള വസ്‌ത്രങ്ങളോട്‌ അവള്‍ക്കു വെറുപ്പു തുടങ്ങി. അത്തരം നിറങ്ങളില്‍നിന്നും മനഃപൂര്‍വ്വം അകലാന്‍ ശ്രമിക്കുന്നതു കണ്ടു.
പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കാന്‍ ശ്രമിക്കുന്ന കദനഭാരം അവളുടെ ആത്മാവിനെ മഥിക്കു ന്നുണ്ടായിരുന്നു.

ഒരു രാത്രി മൈഥിലി പെററു. കറുത്ത നീര്‍നായയെപ്പോലെ കോലം കെട്ടൊരു കുഞ്ഞ്‌. പോളയില്ലാ ത്ത കണ്ണുകളുമായി മലര്‍ന്നുകിടക്കുന്ന ആ ആണ്‍കുഞ്ഞിനെക്കണ്ടപ്പോള്‍ അച്ഛനായ തനിക്കുപോലും അറപ്പുണ്ടായി. മൂന്നുനാലു മാസം കഴിയുമ്പോഴേക്കും തനിക്കുകിട്ടിയ കുട്ടി കുരുടന്‍തന്നെയാണെ ന്നു ദൃഢമായി.

പുറത്തിറങ്ങി നടക്കാന്‍തന്നെ തനിക്കു മടിയായിരുന്നു. ഒടിയന്റെ മറെറാരു വിജയം!

സ്വന്തം കുഞ്ഞല്ലേ? വളര്‍ത്തിയെടുക്കാതെ എറിഞ്ഞുകളയാനൊക്കുമോ? സ്വന്തം കണ്ണീര്‌ കുടിച്ചുകൊ ണ്ട്‌ അവള്‍ മകനെ മുലപ്പാലൂട്ടി.

ശബ്ദവും മണവും പിന്തുടര്‍ന്നുകൊണ്ട്‌ അവന്‍ നീങ്ങി. തപ്പിത്തപ്പി നീങ്ങി. കയ്യില്‍ കിട്ടിയതെന്തും വായിലിട്ടു. ചാണകംതേച്ച നിലത്തു കമിഴ്ന്നു കിടന്നു നാക്കു നീട്ടി നക്കി. മുററത്തെ മണ്ണും കല്ലും അടര്‍ത്തിയെടുത്ത്‌ എവിടെക്കെന്നില്ലാതെ വലിച്ചെറിഞ്ഞു. ജനിച്ചതിന്റെ പക ജീവിച്ചുവീട്ടാനുറച്ചു കൊണ്ട്‌ കുഞ്ഞ്‌ വലുതായി.
പപ്പു.

കടപ്പുറത്ത്‌ ഇനി ഇത്തരമൊരു ശാപമുള്ള കുഞ്ഞിനെ ജനിപ്പിക്കരുത്‌. ഇത്‌ ഒടുക്കത്തേതാണ്‌. ഉണ്ടായില്ലെങ്കില്‍ ആ ഒടുക്കം ഉണ്ടാക്കണം.
ഒടുക്കം.
ഒടിയന്റെ ഒടുക്കം!

മൂപ്പിലെപ്പുരയുടെ മുമ്പില്‍ ചാഞ്ഞ പീററയുടെ തടിമേല്‍ മലര്‍ന്നു കിടക്കുമ്പോള്‍ താന്‍ ഒടിയന്റേ യും കടലിന്റേയും ഇടക്കു നിന്ന്‌ ആടുകയായിരുന്നു. ഒരുങ്ങുകതന്നെ...
ഇടയ്ക്ക്‌, പക്ഷെ, ആവശ്യമില്ലാതെ അച്ഛന്‍ വലിഞ്ഞുകയറിവന്നു പിന്നോട്ടുതള്ളുന്നു.
കൂടെ നടക്കരുതെന്ന്‌ അച്ഛനോട്‌ എത്രതവണ പറഞ്ഞു? കേള്‍ക്കണ്ടേ?
കിടന്നുറങ്ങുന്നതുപോലും അയാളുടെ കോലായില്‍ ഒന്നിച്ചാണ്‌!
അച്ഛനെ കുററം പറഞ്ഞിട്ടെന്തു കാര്യം? വയസ്സന്‍മാര്‍ക്ക്‌ വയസ്സന്‍മാരോടേ കൂട്ടുകൂടാനൊക്കൂ. ചിലര്‍ക്ക്‌ അടുപ്പം കുറച്ച്‌ കൂടിയെന്നിരിക്കും. ഒടിയന്‍കാര്‍ണ്ണവര്‍ക്കു തന്നോട്‌ ഒടുങ്ങാത്ത വെറുപ്പാ ണെങ്കിലും അച്ഛനോട്‌ അങ്ങേയററത്തെ കൂറുണ്ട്‌.
കൂട്ടിക്കെട്ടിയതു പോലെയാണ്‌ രണ്ടുപേരുടേയും നടത്തം!
"നീ പുത്തീല്ലാണ്ട്‌ കാട്ടിക്കൂട്ടണതൊന്നും പടച്ചോന്‍ കൂടി പൊറുക്കാത്തതാടാ ബാസ്ക്കരാ. വയററി പ്പെയപ്പിന്‌ അയാള്‌ വല്ല മന്ത്രോംകോലും കൊണ്ട്‌ നടക്കുന്നേന്‌ നെനക്കെന്താ ചേതം?" ഒരിക്കല്‍ അച്ഛനോട്‌ ഇതേപ്പററി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയാണ്‌.
"പക്കേങ്കില്‌ അയാള്‌ ചെയ്യണ കൂടോത്രവും ഒടിവെപ്പും നാട്ടാര്‍ക്ക്‌ കൊണത്തിനുള്ളതാന്നാ അച്ഛ ന്റെ ബിജാരം?"
"ഫോ! അമ്‌ക്കെ. പുത്തീല്ലാണ്ട്‌ നീയ്യും ഇങ്ങന പറയാന്തൊടങ്ങ്യാ..." മുഖത്തിട്ട്‌ ആട്ടുകയാണ്‌ ചെയ്‌തത്‌.
"അപ്പോ, ഇന്നാട്ടാര്‌ പറേന്നേനൊന്നും ഒരു കാര്യോം ല്ലേ?"
"കാര്യോല്ല, തൊണ്ടാള്ളത്‌!"
"നമ്മടെ ദെമേന്തീന കൊന്നതാരാന്നാ അച്ഛന്റെ ബിജാരം?"
"കുരിപ്പ്‌!"
"പപ്പൂന ഇക്കോലത്തില്‍ണ്ടാക്ക്യതോ...?"
"കണ്ണിച്ചോരയില്ലാത്ത പടച്ചോ." അതും പറഞ്ഞൊരു താക്കീതും: "എടാ, കൊര്‍ച്ചൊക്കെ പടച്ചോന്‍ തന്ന ഈ പുത്തിയും എട്ത്ത്‌ പെര്‍മാറണം. ന്നാലേ നാലാള്‍ടെ മുമ്പില്‌ മനിശനാന്നും പറഞ്ഞ്‌ നടക്കാന്‍ കൊള്ളൂ."
വിളമ്പിവെച്ച ചോറുപോലും ഉണ്ണാതെ അച്ഛന്‍ അന്ന്‌ ഇറങ്ങി നടന്നുകളഞ്ഞു.
കാലം ഒടിച്ചിട്ട നടുവ്‌ നിവര്‍ത്തിക്കൊണ്ട്‌ പിറുപിറുപ്പോടെ ഇറങ്ങിനടന്ന അച്ഛനെ കണ്ടപ്പോള്‍‍ സങ്കടം തോന്നാതിരുന്നില്ല.
ഇതും ഒരുകണക്കില്‍ ഒടിയന്റെ കെല്‍പ്പുതന്നെയാണ്‌. മന്ത്രംകൊണ്ട്‌ അച്ഛനെ മകന്റെ ഭാഗത്തുനി ന്നും വശീകരിച്ചെടുത്തിരിക്കുകയല്ലേ!
കുഴപ്പമില്ല. അച്ഛനില്‍നിന്നും അയാളെ വേര്‍പെടുത്തിയാല്‍ മതിയല്ലോ. അതയാളുടെ അവസാനത്തെ വേര്‍പാടായിരിക്കുകയും വേണം.

നേര്‍വരകള്‍പോലെ മനസ്സില്‍ ചെയ്യാനുള്ളത്‌ തെളിഞ്ഞുവരികയായിരുന്നു...

അന്നത്തെ രാത്രി-
ഒടുക്കത്തെ കഞ്ഞികുടിയും കഴിഞ്ഞ്‌ ഒടിയന്‍കാര്‍ണ്ണോര്‍ വിസ്‌തരിച്ചൊന്ന്‌ ചവക്കാനിരിക്കും. ഞെട്ടുപറിച്ച്‌ പുകയില നടുവേകീറി ഒരുകീറ്‌ അച്ഛനു കൊടുക്കും. അച്ഛന്‌ വെററില വേണ്ട. പുക യിലമാത്രം കിട്ടിയാല്‍ മതി. കവിളിനിടയില്‍ തിരുകി നുണഞ്ഞിരിക്കാം.
അങ്ങിനെ രണ്ടുപേരും ഒരുനേരംവരെ വെടിപറഞ്ഞിരിക്കും. ഒളേങ്കോടന്‍ കോമുനായരുടെ
വീര്യം... മൈമുക്കേയിയുടെ കാര്യസ്ഥന്‍ ഐമുള്ളക്കാടെ ഉറുമിവീശല്‍... കൊട്വള്ളിപ്പള്ളിയിലെ മമ്മിമൂപ്പന്റെ കുത്തറാത്തീബ്‌... ഗര്‍ഭം അലസി മരണപ്പെട്ട അമ്മുവിന്റെ പ്രേതം...
മീത്തലെപ്പീട്യേലെ ഓട്ടുകമ്പനിയിലെ ഊത്തുകേട്ടാല്‍ കട്ടിലില്‍ കയറി ഒടിയന്‍ കമിഴ്ന്ന്‌വീഴും. താഴെ നിലത്ത്‌ പായുംവിരിച്ച്‌ അച്ഛനും.
അവസാനത്തെ എക്സ്പ്രസ്സ്‌വണ്ടിയുടെ കൂക്കി കേള്‍ക്കുംമുമ്പ്‌ രണ്ടും കൂര്‍ക്കംവലി തുടങ്ങും.


നല്ല അസ്സല്‌ കമ്പ വേണം.(5) ഒരു തോര്‍ത്തുമുണ്ടും. തോര്‍ത്തുമണ്ട്‌ നനച്ചെടുക്കുന്നതാണ്‌ പന്തി. ഒച്ചപുറത്തുവരരുത്‌. വായ അടക്കിക്കെട്ടുക. നൊടിയിടകൊണ്ടു കഴിയണം. പിടക്കാന്‍ സമ്മതിക്ക രുത്‌. അതിനുമുമ്പ്‌ ചുററിക്കെട്ട്‌ കഴിയണം. വെള്ളത്തില്‍ കുത്തിമറിയുന്ന വാളുള്ള മകരമീനിനെ കുടുക്കി ഓടത്തിനുകെട്ടി കരയിലേക്കു വലിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. കിഴട്ടുകിഴവനല്ലേ? കയ്യും കാലും വിറകുകൊള്ളിപോലെ കുട്ടിക്കെട്ടാനുള്ളതേയുള്ളു.

തൊട്ടു താഴെ നിലത്തു കിടന്നുറങ്ങുന്ന അച്ഛനെ ഞെട്ടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.

പെട്ടെന്ന്‌ ഒരുമ്പെടുന്നത്‌ ബുദ്ധിയല്ല. തക്കവും സമയവും നോക്കി ഒരുങ്ങി പുറപ്പെടേണ്ട കൃത്യമാ ണ്‌. കറുത്തവാവിന്നാളിലെ ഇരുട്ടത്തുതന്നെ നടത്തുകയാവും ഭംഗി.
ഒക്കെ മനസ്സിലിട്ട്‌ ഒതുക്കിവെച്ചു.

നഞ്ഞുതിന്ന ഏട്ടയെപ്പോലെയാണ്‌ ദിവസങ്ങള്‍ നീങ്ങിയത്‌....


മണിമുട്ടും അട്ടഹാസവും കേട്ടിട്ടാണ്‌ ഭാസ്ക്കരന്‍ ഞെട്ടിയത്‌. ഉള്‍ക്കിടിലത്തോടെ ഇരുട്ടിലേക്കു തുറിച്ചുനോക്കി. അടച്ചിട്ട വാതില്‍പാല്‍കളുടെ കുലുക്കം. ശ്രദ്ധിച്ചപ്പോള്‍ പപ്പുവിന്റെ ഞരക്കം കേട്ടു.
"അച്ഛാ... അച്ഛാ..."
ജാലകത്തിലെ തീപ്പെട്ടിയെടുത്ത്‌ കുലുക്കി. കൊള്ളിയുണ്ട്‌. ഒന്നെടുത്ത്‌ ഉരച്ചു. മനസ്സില്‍ ആളിയ ഭീതി പോലെ കോലിന്റെ തുമ്പത്ത്‌ പെട്ടെന്ന്‌ തീപ്പടര്‍ന്നു. കെടാന്‍ തുടങ്ങിയ തീപ്പെട്ടിക്കോലിന്റെ വെളിച്ചം കതകിന്നരുകില്‍ തപ്പിത്തടഞ്ഞു നില്‍ക്കുന്ന കുരുടനായ മകനെ തൊട്ടുകാട്ടി. പിടഞ്ഞെണീ ററ്‌ രണ്ടാമതൊരു കൊള്ളിയുരച്ച്‌ വിളക്കു കത്തിച്ചു. പപ്പുമോനെന്തുപററി? തപ്പിത്തടഞ്ഞിട്ട്‌ എങ്ങോട്ടാണീ നട്ടപ്പാതിരക്ക്‌ പുറപ്പാട്‌? മൈഥിലി മതിമറന്നുറക്കമാണ്‌. ഉടുത്ത തുണിയഴിഞ്ഞ്‌ ഒരു ഭാഗത്തു കിടക്കുന്നു.
പപ്പുവെ വാരിയെടുത്തു ചോദിച്ചു: "ന്താടാ, മോനേ, മോനെവിടേക്ക്‌ എണീച്ച്‌ പോവ്വാ, ഇമ്മോന്തി ക്ക്‌?"
"മൂത്രം പാത്തണം." അവന്‍ കരച്ചില്‍ തുടങ്ങി.
എടുത്തു പുറത്തുകൊണ്ടുപോയി, തെങ്ങിന്‍കുണ്ടയ്ക്ക്‌ നിര്‍ത്തി മൂത്രമൊഴിപ്പിച്ചു കൊണ്ടുവന്നു. ചന്തിക്കു തട്ടിവിളിച്ചിട്ടൊന്നും മൈഥിലി ഞെട്ടിയില്ല. പിടിച്ചുതള്ളി ഒരുഭാഗത്തേക്ക്‌ ഒതുക്കിയിട്ട്‌ പപ്പുവെ അരികില്‍ക്കിടത്തി. കറുത്ത തുടയില്‍ മുട്ടി ഉറക്കി.
മൈഥിലിയുടെ വയററത്തു കാലുകയററിവെച്ച്‌ പായില്‍ ചരിഞ്ഞുകിടന്ന പപ്പുവിന്റെ വികൃതമാ യ മുഖവും ദംഷ്ട്രങ്ങളെപ്പോലെ പുറത്തു തള്ളിനില്‍ക്കുന്ന പല്ലുകളും ഭീകരത ജനിപ്പിക്കുന്നു. ജീവ സ്സററ്‌ പോളമലര്‍ന്ന്‌ തുറിച്ചു കിടക്കുന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയിരിക്കെ ഹൃദയം ദ്രവിച്ചു കൊണ്ടിരുന്നു. കണ്ണുകള്‍ നിറഞ്ഞു.
കടപ്പുറത്ത്‌ മററു കുട്ടികളുടെ കൂട്ടത്തില്‍ പപ്പുവിന്‌ സ്ഥാനമില്ല. വിരൂപന്‍. മഞ്ചാടിക്കുരുക്കള്‍ക്കിടയില്‍ കുത്തുവീണ ഒരു പുളിങ്കുരു.
എടുത്ത്‌ ദൂരെ എറിയപ്പെടുന്നതില്‍ അതിശയിക്കാനെന്തുണ്ട്‌?
ഇന്നിങ്ങിനെ.
നാളെ, വളര്‍ന്നു വലുതായിട്ട്‌, തന്റെ കൈവിട്ടു നടക്കേണ്ട പ്രായമാകുമ്പോള്‍...?
തപ്പിത്തടഞ്ഞ്‌ തെങ്ങിന്‍തടിയില്‍ ചെന്നടിച്ച്‌ മലര്‍ന്നുവീഴും. ഇരതേടാനള്ള കരുത്തില്ലാതെ ആരെങ്കി ലും വീഴ്ത്തുന്ന ഇരയും കാത്ത്‌ ഇരുട്ടിന്റെ കൂട്ടുകാരനായി വായുംപൊളിച്ച്‌ ചെവിയോര്‍ത്തിരി ക്കും.
ഓര്‍ത്തപ്പോള്‍ മൊഹഭംഗപ്പെട്ട ഹൃദയത്തിലുയര്‍ന്നു നിന്ന പുല്‍ക്കൂടയില്‍ വൈരാഗ്യത്തിന്റെ തീ വീണു. ഒരു പരിധിവരെ അതുള്ളില്‍ക്കിടന്നാളിക്കത്തി. പരിധി കടന്നപ്പോള്‍-
മെല്ലെ കതകു തുറന്നു, പുറത്തുകടന്നു.

ഇരുട്ട്‌....

തോര്‍ത്തുമുണ്ട്‌ ഉടുത്തതുതന്നെ മതി. ചായ്പ്പില്‍ തൂക്കിയിട്ട കമ്പക്കെട്ടും, ബീച്ചവലയും(6) അഴിച്ചെടു ത്തു. കഷ്ടകാലത്തിന്‌ ആരെങ്കിലും കണ്ടുപോയെങ്കില്‍ത്തന്നെ, ബീയ്യാനുള്ള(7) പുറപ്പാടാണെന്നു കരു തി ഗൌനിക്കരുത്‌.
ഉടുത്ത തോര്‍ത്തുമുണ്ട്‌ ഉരിഞ്ഞ്‌ ഓരുവെള്ളത്തില്‍ മുക്കിയെടുത്തു.
ചെറിയ തുഴയെടുത്തു കുഞ്ഞോടത്തിന്റെ അമരത്തു വെച്ചു. ഓടം വലിച്ചുതാഴ്ത്തി കടലിലടുപ്പിച്ച്‌ ഒരുക്കിവെച്ചു. ഒരുണ്ടക്കല്ലും. പിച്ചാത്തിയെടുത്ത്‌ എളിയില്‍ തിരുകാന്‍ മറന്നിരുന്നില്ല. ചിലപ്പോള്‍ ആവശ്യത്തിനെത്തിയെന്നു വരും.
നായ്ക്കളെയാണ്‌ പേടിക്കേണ്ടത്‌. അവററകളുടെ ബഹളമേ അപായം വരത്തുകയുള്ളു. ഒച്ചയുണ്ടാക്കാതെ നടന്നു.
മാളം വിട്ടു നടക്കുന്ന ഞണ്ടുകള്‍ കൊറുങ്ങകള്‍ വലിച്ചു പിന്നോട്ടോടി. തിരമാലകളുടെ മുകളില്‍ മിന്നിത്തിളങ്ങുന്ന 'തുയി' ഇരുട്ടിനേയും കടലിനേയും വേര്‍പെടുത്തിക്കൊണ്ട്‌ ചില മങ്ങിയ രേഖക ള്‍ വരക്കാന്‍ ശ്രമിക്കുന്നു. താഴെക്കടപ്പുറത്ത്‌ ചോമ്പാക്കല്ലിന്റെ കഴുത്തില്‍ കൈ ഞെക്കിക്കൊണ്ട്‌ തിരമാലകള്‍ അട്ടഹസിക്കുകയാണോ?
തെങ്ങോലകളെ കുടഞ്ഞുകൊണ്ട്‌ ഇടക്കിടക്ക്‌ കാററ്‌ കരയിലേക്കു വീശി. അമ്മായിത്തോടിന്റെ അങ്ങേക്കരയിലിരുന്ന്‌ നായ്ക്കള്‍ കുരക്കുന്നു. വരാനിരിക്കുന്ന ആപത്തിനെ നായ്ക്കള്‍ കാണുന്നു ണ്ടാകുമോ?

ഇരുട്ടിന്റെ കടലില്‍ ആമക്കല്ലുപോലെ കമിഴ്ന്നു കിടക്കുന്ന ഒടിയന്റെ ഓലപ്പുരയുടെ കോലായി ലേക്ക്‌ പതുക്കെ എത്തിനോക്കി. തിണ്ണയില്‍, ചെമ്പുമുരുടയിലെ വെള്ളം തലയിട്ടു കുടിക്കുകയായി
രുന്ന വാലുമുറിയന്‍പൂച്ച പെട്ടെന്ന്‌ ഇറങ്ങി ഓടിയപ്പോള്‍ ഞെട്ടി. പന്തംപോലെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍!
ഒടിയന്‍ ഒടിമറിഞ്ഞതാകുമോ?
ഭീതിയോടെ കട്ടിലിട്ട ഭാഗത്തേക്കു നോക്കി. ഉടുത്ത മുണ്ട്‌ തലയോടെ മൂടിപ്പുതച്ചുകൊണ്ട്‌ രണ്ടു പേരും ഉറക്കമാണ്‌.
കട്ടിലില്‍ ഒടിയനും നിലത്ത്‌ അച്ഛനും.
രോമകൂപങ്ങളില്‍ക്കൂടെ വിയര്‍പ്പ്‌ എടുത്തുചാടിക്കൊണ്ടിരുന്നു.

ചുററും നോക്കി പെട്ടെന്ന്‌ വായ അടക്കി, നനഞ്ഞ തോര്‍ത്തുകൊണ്ട്‌ കെട്ടി. ഒരു ഞരക്കവും പിട യും... രണ്ടാമതു കയ്യനക്കാന്‍ ഇടകൊടുത്തില്ല. കയ്യും കാലും വരിഞ്ഞു കെട്ടി. കട്ടിലു കരഞ്ഞു.


നെഞ്ചിനുള്ളില്‍ ചെണ്ടക്കൊട്ട്‌ തകൃതിയില്‍ നടക്കുന്നുണ്ട്‌. കൈ രണ്ടും നിയന്ത്രണം വിട്ടു വിറ യ്ക്കാന്‍ തുടങ്ങി.

ഒട്ടും വൈകിക്കൂടാ, നേരെ താഴോട്ടു നടന്നു. പല്ലു കടിച്ചുകൊണ്ട്‌ മനസ്സില്‍ പറഞ്ഞു: "കടപ്പര്‍ത്തെ കൊലയാളിയായി നടന്ന കെളവാ, നീ അവസാനിക്കാമ്പോവ്വാണ്‌. നെന്റെ ഒടിവെപ്പിനി കടലിലാന്ന്‌ വെച്ചോളൂ. ആയംകൂട്യ നടുക്കടലില്‌!"

ഉണ്ടക്കല്ലിനോടുകൂട്ടി വരിഞ്ഞുകെട്ടി ഓടത്തില്‍ വെച്ചു. എന്തൊക്കെയോ വെപ്പ്രാളങ്ങള്‍ കാട്ടിക്കൊ ണ്ട്‌ കെട്ടിനുള്ളില്‍ കുടുങ്ങി കെളവന്‍ പിടയ്ക്കുന്നു. തിരിച്ചറിയാന്‍ പററാത്ത ചില അപശബ്ദങ്ങ ളും പുറപ്പെടുവിക്കുന്നുണ്ട്‌. ഒടുക്കത്തെ ശബ്ദം!

തുഴഞ്ഞു. ധൃതിവെച്ച്‌, തിരിച്ചുകിട്ടിയ ധൈര്യത്തോടെ ശക്‌തിയില്‍ തുഴഞ്ഞു. നായ്ക്കള്‍ തോട്ടിന്റെ ഇക്കരനിന്നും കുര തുടങ്ങി. കിളിപോലെ കുഞ്ഞോടം മുന്നോട്ടു പറന്നു. തുരുത്തു കടന്ന്‌ ഒരു ദൂര ത്തോളം വീണ്ടും ചെന്നപ്പോള്‍ നിര്‍ത്തി. തുരുത്തിലെ തെങ്ങിന്‍കൂട്ടങ്ങളില്‍ ചേക്കുകുത്തിനില്‍ക്കുന്ന കടവാതിലുകള്‍ വല്ലാതെ കരയുന്നുണ്ട്‌. ഇടയ്ക്ക്‌, പരലുമീനുകള്‍ വാലിളക്കി വെള്ളത്തില്‍ തെറി ച്ചു വീഴുന്ന ശബ്ദം കാതുകളില്‍ കൊണ്ടു: പ്ലക്ക്‌... പ്ലക്ക്‌... മനസ്സിന്റെ ആഴങ്ങളില്‍ നിന്നും കലക്കം സൃഷ്ടിച്ചുകൊണ്ട്‌ എടുത്തുചാടുന്ന പിടയ്ക്കുന്ന വമ്പന്‍മീനുകള്‍ പാര്‍ശ്വങ്ങളില്‍ വാലിളക്കിയോടി അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടുമിരുന്നു.

കെട്ട്‌ പതുക്കെ എടുത്ത്‌ കടലിലേക്ക്‌ എറിഞ്ഞു. കടപ്പുറത്ത്‌ ദുരിതങ്ങള്‍ എമ്പാടും സൃഷ്ടിച്ച കൊല ക്കെട്ട്‌!വാശിയോടെ അത്‌ വലിച്ചെറിഞ്ഞപ്പോള്‍ പല്ലുകള്‍ തമ്മില്‍ കൂട്ടിയരച്ചു. ചുററും പരന്നുനിന്ന ഓളങ്ങള്‍ കൈനീട്ടി സ്വീകരിക്കാന്‍ മടിച്ചുകൊണ്ട്‌ അകലത്തകലത്തേക്ക്‌ അകന്നുപോയി.

കല്ലുവെച്ചു കെട്ടിയത്‌ വെറുതെയല്ല. നിന്റെ ശവം മേല്‍പ്പോട്ടു പൊങ്ങരുത്‌. ശ്വാസം മുട്ടിമുട്ടി നീ മരിക്കും.
-മരിയ്ക്ക്‌!
വെള്ളത്തില്‍ കിടന്ന്‌ ശവം ചീയും. കണ്ണുന്തും. ഉന്തിയ കണ്ണുകളില്‍ പാമ്പുകളും മത്സ്യങ്ങളും വന്നു കൊത്തും. കഷ്ണംകഷ്ണമായി മത്സ്യങ്ങളുടെ വയററില്‍ ചെന്ന്‌ നീ അവസാനിക്കും. ആ മത്സ്യങ്ങ ളെ താനും മററു കടപ്പുറക്കാരും കടിച്ചു കടിച്ചു തിന്നും. തിന്നു വിശപ്പടക്കും.

ആഴത്തില്‍നിന്നും കുമിളകള്‍ പൊങ്ങി. കിഴവന്റെ അന്ത്യശ്വാസത്തിന്റെ തരികള്‍. തീപ്പെട്ടിക്കോലിന്റെ വെട്ടത്തില്‍, തകരുന്ന കുമിളകള്‍ നോക്കി ചിരിച്ചു. സംതൃപ്‌തിയോടെ പൊട്ടി പ്പൊട്ടിച്ചിരിച്ചു. കുമിളകള്‍ നിലച്ചപ്പോള്‍ തിരിച്ചു തുഴഞ്ഞു. വരുന്നത്‌ നേരിടാനുള്ള പുതിയൊരു കരുത്ത്‌ കൈവന്നിരുന്നു, അപ്പോള്‍.
ഇനിയൊരിക്കലും ഈകടപ്പുറത്ത്‌ മറെറാരു പാര്‍വ്വതി വണ്ണാരപ്പെടുകയില്ല; മറെറാരു പപ്പു ജനിക്കുകയുമില്ല.

കരയോടടുത്തപ്പോള്‍, നീങ്ങുന്ന ഒരുവെളിച്ചം കണ്ണില്‍പെട്ടു. നെഞ്ചിടിപ്പോടെ കുഞ്ഞോടം കരയ്ക്ക ടുപ്പിച്ചു. ഓടം വലിച്ചുകയററി കരയില്‍ കമിഴ്ത്തി. ബീച്ചുവല തോളിലൂടെ തൂക്കിയിട്ട്‌ തുഴയുമാ യി മേല്‍പ്പോട്ടു നടന്നു.

ഒരു ലാന്തര്‍ വിളക്ക്‌ കയ്യില്‍പിടിച്ചുകൊണ്ട്‌ മുമ്പില്‍ ഒരു രൂപം-
ഒടിയന്‍ കേളപ്പന്‍!!!
"ഉയ്യെന്റെ..." ശബ്ദം ഉള്ളില്‍ കുടുങ്ങി, വിറച്ചുകൊണ്ട്‌ ഭാസ്ക്കരന്‍ വെളുത്ത പൂഴിയില്‍ കമിഴ്ന്ന്‌ വീണു.


(1971 ല്‍ കോട്ടയം ലിററററി ഓര്‍ഗനൈസേഷന്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ) * (1971 മലയാളനാട്‌ വാരികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി)



(1) വളര്‍ന്ന പെണ്ണ്‌ (2) ശക്‌തിക്ഷയം (3) കടല്‍വെള്ളം (4) വസൂരിയില്‍ മരിച്ചു *വസൂരിയില്‍ മരിച്ചാല്‍ വീട്ടുകാര്‍ക്ക്‌ കരഞ്ഞു കൂട (5) കയറുകൊണ്ട്‌ തടിപ്പില്‍ പിരിച്ചുണ്ടാക്കിയത്‌ (6) വീശുവല (7) വീശാനുള്ള

2 comments:

  1. കഥ മുക്കാല്‍ ഭാഗത്തെത്തിയപ്പോഴേയ്ക്കും അവസാനം ഇങ്ങിനെയായിരിക്കുമെന്ന് കണ്ടിരുന്നു.അത് ഒരു ചെറിയ പോരായ്മയായി തോന്നി.

    ReplyDelete
  2. @അജിത്‌ ഭായ്‌:
    ഈ കഥ മലയാള നാട്‌ വാരികയില്‍ വന്നപ്പോള്‍ എം. കൃഷ്ണന്‍ നായര്‍ പ്രശംസിച്ചെഴുതിയെങ്കിലും, താങ്കള്‍ പറഞ്ഞ വസ്തുത പ്രത്യേകിച്ച്‌ എടുത്തു പറയുകയുണ്ടായി. അതൊരു കോട്ടം തന്നെ എന്ന് സമ്മതിക്കാതെ വയ്യ.
    അഭിപ്രായത്തിനു നന്ദി!

    ReplyDelete